Sunday, January 25, 2009

ഓര്‍മ്മയിലെ കൈയ്യൊപ്പ്

"ഇതു പോലെ എഴുതാന്‍ ഇനി ആര്‍ക്കാ കഴിയുക? "

"നീ ഒരു കടുത്ത എം ടി ഫാനായെന്നു തോന്നുന്നു "

"ആയിപ്പോകും അരുണേ എന്താ ഈ ഭാഷയുടെ ഒരു ശക്തി ? ഒരാള്‍ക്ക് ഇങ്ങനെ ഒക്കെ എങ്ങനെയാ എഴുതാന്‍ കഴിയുക "തീവണ്ടി യാത്രയുടെ താളത്തില്‍ ഞങ്ങളുടെ സാഹിത്യ ചര്‍ച്ച പുരോഗമിച്ചു



"നീ കരുതുന്നത് പോലെ ഒന്നുമല്ല എം ടി യുടെ രചനകള്‍ അതില്‍ വിപ്ലവകരമായി ഒന്നും ഇല്ല .ഒരു കാലഘടത്തിന്‍റെ ചില നേര്ത്ത രേഖകള്‍ അതില്‍ കവിഞ്ഞു നോക്കിയാല്‍ മഹാഭാരത കഥയുടെ, ബൈബിളിന്‍റെ ചില വ്യത്യസ്ത വീക്ഷണങ്ങള്‍ .ഞാന്‍ പറയും ബഷീറാണ് ഏറ്റവും വിപ്ലവകരമായ കഥകള്‍ എഴുതിയ വ്യക്തി 'പ്രേമലേഖനം' മാത്രം ഉദാഹരണമായി എടുക്കാം .അതില്‍ കവര്‍ ചെയ്യുന്ന സാമൂഹിക പ്രശ്നങ്ങള്‍ പിന്നീട് വന്ന ഒരു സാഹിത്യകാരന്മാരും തൊടാന്‍ പോലും ധൈര്യപ്പെടാത്തവയാണ്"

"ഞാന്‍ പൂര്‍ണമായി യോജിക്കുന്നു ബഷീര്‍ വിശ്വസാഹിത്യകാരന്‍ തന്നെ .പക്ഷെ എം ടി എം ടി തന്നെയാണ് . രണ്ടും രണ്ടു സര്‍വ്വകലാശാലകള്‍ "

"എന്തോ എനിക്ക് ഈ കണ്ടെത്തലിനോട് യോജിക്കാന്‍ കഴിയുനില്ല എം ടി യുടെ രചനകള്‍ മോശം എന്ന് പറയാന്‍ ഞാന്‍ ആളല്ല. പക്ഷെ എം ടി യെ പൂര്‍ണ്ണമായി അംഗീകരിക്കാന്‍ എനിക്ക് കഴിയുന്നില്ല " അരുണ്‍ മറുപടി നല്കി

പുറത്തു മഴപെയ്യുന്നുണ്ടായിരുന്നു ജനാലയിലൂടെ മഴച്ചാറലുകള് മുഖത്തടിച്ചു. ഏതോ ഓണപ്പതിപ്പ് എം ടി യുടെ 'മഞ്ഞ്' സിനിമയായ അനുഭവം വിശദീകരിച്ചു . ഞാന്‍ ആ ലേഖനം വായിക്കവേ ടി ടി ഈ വന്നു .ഞാന്‍ ടിക്കറ്റ് അദ്ദേഹത്തിന്റെ നേര്‍ക്ക്‌ നീട്ടി"എന്താ ഈ ലേഖനം പറയുന്നതു " സൌമ്യഭാഷിയായ അദ്ദേഹം എന്നോട് ചോദിച്ചു

"എം ടി യുടെ 'മഞ്ഞ്' സിനിമയായ അനുഭവം വിവരിക്കുകയാണ് "

"എം ടി സര്‍ സെക്കന്റ് എ സി യില്‍ യാത്രചെയ്യുകയാണ് " ടി ടി ഈ പറഞ്ഞു

ഇതു കേട്ടതും ഞാന്‍ മതി മറന്നു സന്തോഷിച്ചു. ഞാന്‍ ബഹുമാനിക്കുന്ന മഹാനായ എഴുത്തുകാരന്‍ ഞാന്‍ സഞ്ചരിക്കുന്ന അതെ വണ്ടിയില്‍ സഞ്ചരിക്കുന്നു. ഈ യാത്രയുടെ ഓര്‍മയ്ക്കായി എനിക്ക് അദ്ദേഹത്തിന്റെ ഒരു ഓട്ടോഗ്രാഫ് വാങ്ങിക്കണം. അദ്ദേഹത്തെ ഒരുപാട് സദസ്സുകളില്‍ വെച്ചു കണ്ടിടുണ്ട് എങ്ങിലും......ഈ യാത്ര അവിസ്മരണീയമാണ്...

"നിനക്കു വട്ടാണ് സെക്കന്റ് എ സി ഇവിടെ നിന്നും നാലഞ്ച് ബോഗി അകലെയാണ് പിന്നെ ട്രെയിന്റെ ഉള്ളിലൂടെ പോകാം എന്ന് വിചാരിക്കണ്ട, ആ കതക് പൂട്ടിയിരിക്കുകയാണ് ". അരുണ്‍ പറഞ്ഞു

"ചില വട്ടുകള്‍ ഇങ്ങനെയാടാ അരുണേ. ഇതൊന്നും പറഞ്ഞ നിനക്കു മനസ്സിലാകില്ല "

"ഈ മഴ സമയത്തു ബോഗിയൊക്കെ കണ്ടെത്തി പോകുന്നത് അപകടകരമാണ് "അരുണ്‍ മുന്നറിയിപ്പ് നല്കി

ഈ മുന്നറിയിപ്പൊന്നും വകവെയ്ക്കാതെ ഞാന്‍ സെക്കന്റ് എ സി കണ്ടെത്താന്‍ തന്നെ തീരുമാനിച്ചു . രാത്രികാല വണ്ടികള്‍ ചെറിയ സ്റ്റേഷനില്‍ നിര്‍ത്തിയില്ല .ട്രെയിന്‍ പ്രമുഖമായ ഒരു സ്റ്റേഷനില്‍ നിര്‍ത്തിയതും ഞാന്‍ ഓണപ്പതിപ്പുമായി ഇറങ്ങി .ഓട്ടോഗ്രാഫ് ആ ലേഖനത്തില്‍ തന്നെ വാങ്ങിക്കണം എന്ന് ഞാന്‍ ഉറപ്പിച്ചു. സെക്കന്റ് എ സി തേടി ഞാന്‍ നടന്നു. ഒടുവില്‍ കണ്ടെത്തി. ഞാന്‍ ആ ബോഗിയില്‍ കയറിയതും ട്രെയിന്‍ നീങ്ങി.അതാ ഇരിക്കുന്നു എം ടി അദ്ദേഹം ഭക്ഷണം കഴിക്കുകയാണ് ഓട്ടോഗ്രാഫ് ചോദിയ്ക്കാന്‍ ഇതു നല്ല സമയം അല്ല. ഞാന്‍ പുറത്തു കാത്തു നിന്നു. അപ്പോഴും മഴപെയ്യുന്നുണ്ടായിരുന്നു ചില മിന്നല്‍പ്പിണറുകള്‍ ഫോട്ടോഫ്ലാഷ് പോലെ വന്നു പോയി . തീവണ്ടി ചൂളം മൂളി മുന്നോട്ടു പോയി

അദ്ദേഹം ഭക്ഷണം കഴിച്ച് പൊതിയും പേപ്പറുമായി പുറത്തേയ്ക്ക് വന്നു, കൈകഴുകിഅദ്ദേഹത്തെ ഇത്ര അടുത്ത് കാണുന്നത് ഇതാദ്യമായിട്ടാണ്. എന്തോ ചിന്തകള്‍ അദ്ദേഹത്തിന്റെ മനസ്സിലൂടെ പോവുകയായിരുന്നോ ?അതോ ഏതെങ്കിലും രചനയുടെ ആലോചനയാണോ?തിരിച്ചു അദ്ദേഹം സീറ്റില്‍ ഇരിക്കുന്നത് വരെ കാത്തു നിന്നു

ചെറിയഭയാശങ്കകളോടെ ഞാന്‍ അദ്ദേഹത്തെ സമീപിച്ചു "സര്‍ , ഒരു ഓട്ടോഗ്രാഫ് "അദ്ദേഹം മുഖമൊന്നുയര്‍ത്തി നോക്കി "എന്‍റെ ഏകാന്തത നശിപ്പിക്കാന്‍ വന്ന ആശുഭജന്തു " ഇതായിരിക്കുമോ അദ്ദേഹത്തിന്റെ മനസ്സില്‍?

പതിപ്പ് വാങ്ങി അദ്ദേഹം ചോദിച്ചു "ഇതു ഏതാ പുസ്തകം ?"

"മാധ്യമം ആഴ്ചപതിപ്പ് "

"ആരാ ഈ ലേഖനം എഴുതിയത്?"

"ബാലകൃഷ്ണന്‍ "

അദ്ദേഹം കീശയില്‍ നിന്നും പേനയെടുത്ത് ലേഖനത്തില്‍ ഒപ്പിട്ടു "സര്‍ കോഴിക്കോട്ടെയ്ക്കാണോ ? "

അദ്ദേഹം സ്വതസിദ്ധമായ ഗൌരവത്തില്‍ പറഞ്ഞു "അതെ കോഴിക്കോട്ടെയ്ക്കാ...". പുസ്തകം തിരികെ തരുകയും ചെയ്തു

"താങ്ക് യു‌ സര്‍ " ഞാന്‍ പിന്‍വാങ്ങി

മഷിപ്പേനയായതിനാല് ഒപ്പ് പടര്‍ന്നിരുന്നുമഹനീയ സൃഷ്ടികള്‍ രചിച്ച തൂലികെ .... നിനക്കെന്റെ നമസ്ക്കാരം ...മനസ്സു പുറത്തെ മഴയുടെ താളത്തില്‍ നൃത്തം ചവിട്ടി, തീവണ്ടി ചൂളം മൂളി മുന്നോട്ടു നീങ്ങി



തീവണ്ടി ഏതോ സ്റ്റേഷനില്‍ നിര്‍ത്തി, ഞാന്‍ എന്‍റെ ബോഗിയുടെ നേര്‍ക്ക്‌ നടന്നുതീവണ്ടി പെട്ടെന്ന് മുന്നോട്ടു നീങ്ങി. ഞാന്‍ പുസ്തകവുമെടുത്ത്‌ ഓടി . പ്ലാറ്റ്ഫോമില്‍ കെട്ടികിടന്ന വെള്ളം വസ്ത്രത്തില്‍ തെറിച്ചു ഞാന്‍ മുഴുവന്‍ ശക്തിയുമെടുത്തു ഓടി. എന്‍റെ കൈവരിയില്‍ പിടിച്ചു കയറി. പൊടുന്നനെ ഒരു ഫോട്ടോഫ്ലാഷ് മിന്നല്‍ രൂപത്തില്‍ മുഖത്തടിച്ചു. കൈയ്യിലെ പുസ്തകം വഴുതി പാളങ്ങള്‍ക്കിടയില്‍ പോയി. ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ കുഴങ്ങി

അരുണ്‍ ഓടി വന്ന് കയ്യില്‍ പിടിച്ചു ട്രെയിനില്‍ കയറ്റി" ഓട്ടോഗ്രാഫ് കിട്ടിയോ ?"

"കിട്ടി പക്ഷെ പോയി..."

"എവിടെ പോയി ?".......................................................................................

തിരിച്ചു ഞാന്‍ സീറ്റില്‍ വന്നിരുന്നു പുറത്തു അപ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു"നീ എന്താ ആലോചിക്കുന്നത് ?" അരുണ്‍ എന്നോട് ചോദിച്ചു

"പാളങ്ങളില്‍ ഇപ്പോഴും മഴ പെയ്യുന്നുണ്ടാകും അല്ലെ "

"ഉണ്ടാവാം "

ഞാന്‍ മനസ്സില്‍ ആ രംഗം ചിത്രീകരിക്കാന്‍ ശ്രമിച്ചു മഴത്തുള്ളികള്‍ വീണ് പടര്‍ന്ന് ഇല്ലാതാകുന്ന ആ ഓട്ടോഗ്രാഫ്.... എം ടി യുടെ കൈയ്യൊപ്പ്

[ റെ ബ്രാട്ബറിയുടെ ചെറുകഥയാണ് ഈ കഥയ്ക്ക്‌ പ്രചോദനം. എം ടി യെ ഒരു തീവണ്ടി യാത്രയ്ക്കിടയില്‍ കണ്ടതും ഓട്ടോഗ്രാഫ് വാങ്ങിയതും ഈ കഥയുടെ ആധാരം ]

4 comments:

ശ്രീക്കുട്ടന്‍ | Sreekuttan said...

ഇഷ്ടപ്പെട്ടു..ഇതു ശരിക്കും സംഭവിച്ചതാണോ? അതോ..

ഭാസ്കരമൂര്‍ത്തി said...

ശ്രീകുട്ടാ,
എം ടി യെ കണ്ടതും ഓട്ടോഗ്രാഫ് വാങ്ങിയതും സത്യം, പിന്നെ അത് നഷ്ടപെട്ടെന്നു പറയുന്നതു വെറുതെ . ഒരു കഥയല്ലേ ഒരല്‍പം സത്യം, ഒരല്‍പം നുണ

Neerav said...

നന്നായിട്ടുണ്ട്. മലയാളം എഴുതാന്‍ ഏതു സോഫ്റ്റ്വെയര്‍ ആണു ഉപയോഗിക്കുന്നത്?

Name said...

തീര്‍ച്ചയായും എം ടി ക്ക് ഒരു തലമുറയെ മുഴുവന്‍ സ്വാധീനിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പക്ഷെ അടുത്ത തവണ എഴുതുമ്പോള്‍ "വി" കൂടെ ചേര്‍ക്കുക. മ്യൂസിക്‌ ടെലിവിഷനെ എം ടി വി എന്നാണു സാധാരണ പറയുക.